
രാമനാട്ടുകര | എയർപോർട്ട് റോഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഗുരുതര പ്രതിസന്ധിയിലാണെന്ന പരാതി ശക്തമാകുന്നു. റോഡിന്റെ പല ഭാഗങ്ങളിലും ഫുട്പാത്ത് ഇല്ലാത്തതും, നിലവിലുള്ള ഫുട്പാത്തുകൾ കാടും വള്ളിപ്പടർപ്പുകളും മൂടിക്കിടക്കുന്നതുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.ചില ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡിലൂടെ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട സാഹചര്യമാണുള്ളത്. ഫുട്പാത്തുള്ള ഇടങ്ങളിലാകട്ടെ കാടുകയറിയ നിലയും അനധികൃത കയ്യേറ്റങ്ങളും പാർക്ക് ചെയ്ത വാഹനങ്ങളും യാത്ര തടസ്സപ്പെടുത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.പ്രധാന ഗതാഗത പാതയായ എയർപോർട്ട് റോഡിലൂടെ ദിനംപ്രതി വിദ്യാർഥികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. എന്നാൽ സുരക്ഷിതമായ കാൽനട സൗകര്യം ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം.ഫുട്പാത്തുകളിലെ കാടുകളും വള്ളിപ്പടർപ്പുകളും അടിയന്തരമായി നീക്കം ചെയ്യുക, അനധികൃത കയ്യേറ്റങ്ങളും പാർക്കിംഗും ഒഴിവാക്കുക, കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നഗരസഭയും പൊതുമരാമത്ത് വകുപ്പും വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
