
: സംസ്ഥാനത്ത് 10 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്ത് അഞ്ച് പേർക്കും, കോഴിക്കോട് നാല് പേർക്കും, വയനാട്ടിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പ്രധാനമായും പകരുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, ഭക്ഷണശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.സ്ഥിതി ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ വിവിധ ജില്ലകളിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
