
കോഴിക്കോട്: കോട്ടാംപറമ്പിൽ നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വയോധിക മരിച്ചു. കൊടുവള്ളി പന്നൂർ നെരോത്ത് ഹൗസിൽ ജാനകി (85) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. ശ്വാസസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജാനകിയെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജാനകിയെ ഉടൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആംബുലൻസിലുണ്ടായിരുന്ന ജാനകിയുടെ മകളും ഭർത്താവും ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
