
*മലബാർ ജാഗ്രത ന്യൂസ് ലൈവ്*═══
22-06-2026-തിങ്കൾ═══
കോഴിക്കോട് | നഗരത്തിലെ വിനോദസഞ്ചാരത്തിനും ഉല്ലാസയാത്രകൾക്കുമായി കെഎസ്ആർടിസി ആരംഭിച്ച ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് വൻ നഷ്ടത്തിലാണെന്ന് റിപ്പോർട്ട്. ഏറെ പ്രചാരണത്തോടെ ആരംഭിച്ച പദ്ധതി പ്രതീക്ഷിച്ച യാത്രക്കാരെ ആകർഷിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.അധികൃതർ നൽകുന്ന വിവരമനുസരിച്ച്, സർവീസിൽ നിന്ന് പ്രതിദിനം ലഭിക്കുന്നത് ഏകദേശം 5,000 മുതൽ 6,000 രൂപ വരെ മാത്രമാണ്. എന്നാൽ ബസ് സ്വകാര്യ ചാർജിങ് സ്റ്റേഷനിലാണ് ചാർജ് ചെയ്യുന്നത്. ഇതിനായി ദിവസേന സമാനമായ തുക തന്നെ ചെലവാകുന്നതായും അധികൃതർ പറയുന്നു.കെഎസ്ആർടിസി വൻ തുക ചെലവഴിച്ച് സ്ഥാപിച്ച സ്വന്തം ചാർജിങ് സ്റ്റേഷൻ തകരാറിലായതും പദ്ധതിക്ക് വലിയ തിരിച്ചടിയായി. ഇതുമൂലം പ്രവർത്തനച്ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്.കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ 6,000ൽ താഴെ ആളുകൾ മാത്രമാണ് ഡബിൾ ഡെക്കർ ബസ് സേവനം ഉപയോഗിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ കുറവും ഉയർന്ന പ്രവർത്തനച്ചെലവും ചേർന്നതോടെ പദ്ധതി സാമ്പത്തികമായി നഷ്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ട് ആരംഭിച്ച ഈ സംരംഭം നഷ്ടത്തിലായിരിക്കുന്നത് കെഎസ്ആർടിസിക്കും കോർപ്പറേഷനും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
