
തിരുവനന്തപുരം കോർപറേഷനിൽ മേയർ വി.വി. രാജേഷിന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ഉണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ മേയർ വി.വി. രാജേഷിന് കാലിന് പരിക്കേറ്റതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടു. സിപിഎം കൗൺസിലർ സിന്ധു ശശിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നാല് തുന്നലും വേണ്ടിവന്നു.മേയർ വി.വി. രാജേഷിന്റെയും കാപ്പാ കേസിൽ ഉൾപ്പെട്ട കൗൺസിലർ ആർ. സുഗതന്റെയും രാജി ആവശ്യപ്പെട്ടും മേയറുടെ പുനഃസത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ആരോപിച്ചും സിപിഎം കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്.മേയറും ബിജെപി കൗൺസിലർമാരും ഓഫീസിലെത്തിയതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഘർഷത്തിനിടെ മേയർ ഉൾപ്പെടെ ചിലർ നിലത്തുവീണു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മേയറെ സുരക്ഷിതമായി ഓഫീസിനുള്ളിലേക്ക് മാറ്റി.സംഭവത്തെ തുടർന്ന് കോർപറേഷനിൽ സംഘർഷാവസ്ഥ തുടരുകയാണ്. മേയറും ആർ. സുഗതനും രാജിവെക്കണമെന്ന ആവശ്യത്തിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അതേസമയം, മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്നാരോപിച്ച് നിയമനടപടികൾ സ്വീകരിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.ഈ മാസം 29-ന് ചേരാനിരിക്കുന്ന അടുത്ത കൗൺസിൽ യോഗം രാഷ്ട്രീയപരമായി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
