
തൃപ്പൂണിത്തറ: തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജിലെ 25 വിദ്യാർത്ഥികൾക്ക് ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോളേജ് താൽക്കാലികമായി അടച്ചു. കോളേജിലെ കുടിവെള്ളത്തിൽ അണുബാധ ഉണ്ടായതാകാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ജലസംഭരണി ശുചിത്വമില്ലെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജലസംഭരണിയിലെ വെള്ളത്തിന്റെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതോടെ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് അധികൃതർ അറിയിച്ചത്.രോഗബാധിതരായ വിദ്യാർത്ഥികൾ ചികിത്സയിൽ കഴിയുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കോളേജ് താൽക്കാലികമായി അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.കോളേജ് വീണ്ടും എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
