
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം അന്വേഷണ ചുമതലയിലുള്ള എസ്.പി.യെ കേസിൽ നിന്ന് മാറ്റേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പലതവണ നിർദേശിച്ചിട്ടും അന്വേഷണ സംഘം അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് വിഷയത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്ന തരത്തിൽ കോടതി പരാമർശിക്കുകയും കോടതിയുടെ നിർദേശങ്ങൾ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.അന്വേഷണ ഉദ്യോഗസ്ഥന് മേൽ ബാഹ്യ സമ്മർദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കോടതി പരാമർശിച്ചു. അതേസമയം, അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് വിഭാഗത്തിന് കോടതി നിർദേശം നൽകി.2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ സ്വയംതൊഴിൽ പദ്ധതികൾ തയ്യാറാക്കി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയായി നേടിയെന്നും, തുടർന്ന് സാമ്പത്തിക ക്രമക്കേടുകളും ഗൂഢാലോചനയും നടത്തി ഏകദേശം 15 കോടി രൂപ തട്ടിയെടുത്തെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.കേസിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ കേസിന് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
