
തിരുവനന്തപുരം: കട്ടേല മോഡൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംഎൽഎ രംഗത്ത്. സംഭവത്തിന് ജാതി വിവേചനത്തിന്റെ നിറം നൽകാൻ സിപിഎമ്മും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും ശ്രമിച്ചുവെന്നാണ് വി മുരളീധരൻ എംഎൽഎയുടെ ആരോപണം.പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ കുട്ടികൾക്കായി സ്വന്തമായി മിഠായി വാങ്ങിയാണ് എത്തിയതെന്ന് എംഎൽഎ വ്യക്തമാക്കി.
മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും എത്തി പരിപാടി ആരംഭിക്കാനിരുന്ന സാഹചര്യത്തിൽ ഓരോ കുട്ടിക്കും പ്രത്യേകം മിഠായി നൽകുന്നത് സമയതാമസം സൃഷ്ടിക്കുമെന്നതിനാലാണ് മേശകൾ തോറും ഒരുമിച്ച് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ഈ ചെറിയ വിഷയത്തെ അടിസ്ഥാനമാക്കി സിപിഎം ജാതി വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് എംഎൽഎയുടെ വിമർശനം. സംഭവത്തിന്റെ യാഥാർഥ്യം പരിശോധിക്കാതെയാണ് ചില മാധ്യമങ്ങളും വാർത്ത പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.തിരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞിട്ടും സിപിഎമ്മിന്റെയും അനുഭാവികളുടെയും സമീപനത്തിൽ മാറ്റമില്ലെന്നും വി മുരളീധരൻ എംഎൽഎ വിമർശിച്ചു.
അതേസമയം, വിഷയത്തിൽ ഉയർന്ന വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
