
ഭുവനേശ്വർ: ഭാര്യയെ ഭർത്താവിന്റെ സ്വത്തായി കാണാനാവില്ലെന്നും പ്രായപൂർത്തിയായ സ്ത്രീക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി ഒഡീഷ ഹൈക്കോടതി. ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളുകയും ഹർജിക്കാരന് 50,000 രൂപ ചെലവും ചുമത്തുകയും ചെയ്തു.വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ സ്വമേധയാ ഭർത്താവിന്റെ വീട് വിട്ട് താമസിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. എന്നാൽ ഭാര്യയെ മറ്റൊരാൾ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഭർത്താവ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.രേഖകൾ പരിശോധിച്ച കോടതി, ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ് വേർപിരിഞ്ഞ് താമസിക്കുന്നതെന്നും അനധികൃത തടങ്കലിന്റെ യാതൊരു തെളിവും ഇല്ലെന്നും വ്യക്തമാക്കി. അനധികൃത തടങ്കൽ ഉണ്ടായാൽ മാത്രമേ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കൂ. വിവാഹ തർക്കങ്ങൾ പരിഹരിക്കാനോ ജീവിതപങ്കാളിയെ തിരിച്ചുകൊണ്ടുവരാനോ ഈ നിയമനടപടി ദുരുപയോഗം ചെയ്യാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.നിയമനടപടികൾ ദുരുപയോഗം ചെയ്ത സാഹചര്യത്തിലാണ് ഹർജിക്കാരന് 50,000 രൂപ കോടതി ചെലവ് ചുമത്തിയത്.
