
ന്യൂഡൽഹി: ചില കഫ്സിറപ്പുകളുടെ ദുരുപയോഗം തടയുന്നതിനും മരുന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു. ഇതുസംബന്ധിച്ച ചട്ടഭേദഗതിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി.പുതിയ വ്യവസ്ഥ പ്രകാരം കോഡീൻ ഉൾപ്പെടെയുള്ള ചില നിയന്ത്രിത ഘടകങ്ങൾ അടങ്ങിയ കഫ്സിറപ്പുകൾ ഇനി ഡോക്ടറുടെ സാധുവായ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കൂ. മരുന്ന് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ കുറിപ്പടിയുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.കഫ്സിറപ്പുകളുടെ അനിയന്ത്രിത ഉപയോഗവും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ ചട്ടഭേദഗതിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
