
കാസർഗോഡ്: സാമ്പത്തിക നഷ്ടം രൂക്ഷമായ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ഏകദേശം 200 ഓളം സ്വകാര്യ ബസുകളുടെ സർവീസ് നിർത്താനാണ് ബസ് ഉടമകളുടെ തീരുമാനം.കെഎസ്ആർടിസി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതി മൂലം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ഇതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബസ് ഉടമകൾ പറയുന്നു.ഇന്ധനവില വർധന, സ്പെയർ പാർട്സ് ചെലവ്, ഇൻഷുറൻസ്, ജീവനക്കാരുടെ വേതനം എന്നിവ ഉയർന്ന സാഹചര്യത്തിൽ നിലവിലെ വരുമാനത്തിൽ സർവീസ് തുടരാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
