
അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്ന യുവാവ് മരണപ്പെട്ടു. വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ ആണ് മരിച്ചത്.പനിയും കടുത്ത ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ സജീവ് കുമാറിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം.ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് രോഗിയുമായി ആംബുലൻസ് അട്ടപ്പാടി ചുരത്തിലെത്തിയത്. എന്നാൽ ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മരം കടപുഴകി വീണതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു.പിന്നീട് അധികൃതർ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതോടെ യാത്ര തുടരാനായെങ്കിലും, തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും സജീവ് കുമാർ മരണപ്പെട്ടിരുന്നു.സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മഴക്കാലത്ത് ചുരം റോഡുകളിലെ സുരക്ഷയും അടിയന്തര സേവനങ്ങളുടെ കാര്യക്ഷമതയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
