
ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നടി രാധിക ശരത്കുമാറിന്റെ വൈകാരിക പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഭാഗ്യരാജിന്റെ ഭൗതികശരീരം വഹിച്ച ആംബുലൻസ് വസതിയിലെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്താനായി മാധ്യമപ്രവർത്തകർ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയതോടെ മൃതദേഹം പുറത്തിറക്കാൻ പ്രയാസമുണ്ടായെന്നാണ് റിപ്പോർട്ട്.ഇതോടെ ആംബുലൻസിലുണ്ടായിരുന്ന രാധിക മാധ്യമങ്ങളോട് കൈകൂപ്പി സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ചു. “സിനിമ ഞങ്ങളുടെ ജോലിയാണ്. എന്നാൽ വ്യക്തിജീവിതവും ദുഃഖ നിമിഷങ്ങളും മാനിക്കണം. ടി.ആർ.പി.യ്ക്ക് വേണ്ടി ഇത്തരത്തിൽ പെരുമാറരുത്,” എന്ന് കണ്ണീരോടെ അവർ പ്രതികരിച്ചു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളുടെ പെരുമാറ്റത്തിനെതിരെ വിമർശനവും ശക്തമായി. മരണവീടുകളിലും സംസ്കാര ചടങ്ങുകളിലും മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെയും സ്വകാര്യത മാനിച്ചും പ്രവർത്തിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.
