
ബെംഗളൂരു: വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ സക്ഷ്പുർ സ്വദേശിനിയായ 20കാരി അനുഷയാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. വാട്ടർ ടാങ്കർ ഡ്രൈവറായ ശരത്തും അനുഷയും കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിലെ മല്ലേശ്വരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തർക്കത്തിനിടെ ശരത് അനുഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ വിവരം.കൊലപാതകത്തിന് ശേഷം സംഭവം പുറത്തറിയാതെ പോയെങ്കിലും തിങ്കളാഴ്ച ഒരു അഭിഭാഷകനെ സമീപിച്ച ശരത് കുറ്റം സമ്മതിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്. തുടർന്ന് അഭിഭാഷകൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അനുഷയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
