
രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. ഇന്ന് മുതൽ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിച്ചു. പുതിയ വർധനയോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 115.32 രൂപയിലും ഡീസലിന്റെ വില 104.41 രൂപയിലും എത്തി.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ ഇന്ധനവില വർധനയാണ്. ഈ കാലയളവിൽ ആകെ 8 രൂപയോളമാണ് പെട്രോൾ-ഡീസൽ വിലയിൽ കൂട്ടിയത്.മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.

തുടർന്ന് മെയ് 19ന് 90 പൈസ വീതവും മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി. ഇന്നത്തെ വർധന കൂടി വന്നതോടെയാണ് ഇന്ധനവില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നത്.തുടർച്ചയായ വിലക്കയറ്റം ഗതാഗത മേഖലയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ധനവില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
