വിരമിക്കുന്നതിന് മുൻപ് കടം വീട്ടി; ജപ്തി ഭീഷണിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച് ബാങ്ക് ജീവനക്കാരി

ബാലുശ്ശേരി: ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുകയായിരുന്ന ഒരു കുടുംബത്തിന് സ്വന്തം വീടിന്റെ സുരക്ഷിതത്വം തിരികെ നൽകി ബാങ്ക് ജീവനക്കാരിയുടെ മനുഷ്യസ്നേഹ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ബാലുശ്ശേരി തുരുത്തിയാട്ടെ ജാനുവമ്മയുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്കാണ് ഈ കരുതൽ വെളിച്ചമായെത്തിയത്.2022-ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായതോടെ ജാനുവമ്മയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളിലേക്ക് ബാങ്ക് കടന്നിരുന്നു. രോഗബാധിതരായ ഭർത്താവിനെയും മകനെയും പരിചരിക്കേണ്ട സാഹചര്യത്തിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.വായ്പ സംബന്ധിച്ച അദാലത്തിൽ വെച്ച് ഇനി എത്ര ഇളവ് നൽകിയാലും ബാക്കി തുക അടയ്ക്കാൻ തനിക്ക് വഴിയില്ലെന്ന് എൺപതുകാരിയായ ജാനുവമ്മ കണ്ണീരോടെ ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയായ മേഴ്സി ചെറിയാനോട് പറഞ്ഞത് ഹൃദയസ്പർശിയായ നിമിഷമായി. കുടുംബത്തിന്റെ ദുരിതം നേരിട്ട് മനസിലാക്കിയ മേഴ്സി അവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.ആദ്യം വായ്പ പുതുക്കി നൽകുകയും തുടർന്ന് കഴിഞ്ഞ നാല് വർഷമായി സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു പങ്ക് കുടുംബത്തിന്റെ വായ്പ തിരിച്ചടവിനായി മാറ്റിവെക്കുകയും ചെയ്തു. ഇതിനിടെ മേഴ്സി ചെറിയാൻ ഈ മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അവരെ വിട്ടുമാറിയില്ല.29 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോൾ യൂണിയൻ ഫണ്ടിൽ നിന്ന് ലഭിച്ച തുകയും അതിന്റെ പലിശയും ഉൾപ്പെടെ 1,07,000 രൂപ ഉപയോഗിച്ച് ജാനുവമ്മയുടെ വായ്പ പൂർണമായും അടച്ചുതീർക്കുകയായിരുന്നു മേഴ്സി. ഇതോടെ കുടുംബത്തിന്റെ വീടിന് മേലുണ്ടായിരുന്ന ജപ്തി ഭീഷണിയും അവസാനിച്ചു.വായ്പയുടെ ആധാരം കുടുംബത്തിന് തിരികെ കൈമാറുന്ന ചടങ്ങിലാണ് സഹപ്രവർത്തകർ പോലും ഈ നന്മയുടെ കഥ അറിയുന്നത്. കണ്ണീരോടെ “മോളേ” എന്ന് വിളിച്ച് മേഴ്സിയുടെ കൈകൾ പിടിച്ച ജാനുവമ്മയുടെ നന്ദിപ്രകടനം അവിടെയുണ്ടായിരുന്നവരെയെല്ലാം വികാരഭരിതരാക്കി.വിരമിക്കുന്ന ദിവസം ഒരു കുടുംബത്തിന് വീട് എന്ന സുരക്ഷിതത്വം സമ്മാനിച്ച മേഴ്സി ചെറിയാന്റെ പ്രവർത്തി സമൂഹത്തിന് മാതൃകയാകുന്ന മനുഷ്യസ്നേഹത്തിന്റെ ഉദാത്ത ഉദാഹരണമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *