
ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിലെ പ്രതിസന്ധികൾക്കിടെ, അതിനെ മറികടന്ന് സുരക്ഷിതമായ എണ്ണ കയറ്റുമതി ഉറപ്പാക്കാൻ യുഎഇ നിർമിക്കുന്ന പുതിയ ‘വെസ്റ്റ്-ഈസ്റ്റ്’ എണ്ണ പൈപ്പ്ലൈൻ പദ്ധതിയുടെ 50 ശതമാനത്തോളം നിർമാണം പൂർത്തിയായതായി അഡ്നോക് ചീഫ് എക്സിക്യൂട്ടിവ് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ അറിയിച്ചു.ഒമാൻ ഉൾക്കടലിനോട് ചേർന്ന ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി യുഎഇയുടെ ഊർജ സുരക്ഷയിൽ വലിയ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. ഹോർമുസ് കടലിടുക്കിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടായാലും എണ്ണ കയറ്റുമതി തടസപ്പെടാതിരിക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.അറ്റ്ലാന്റിക് കൗൺസിലിന്റെ ചടങ്ങിൽ സംസാരിക്കവെയാണ് അഡ്നോക് മേധാവി നിർമാണ പുരോഗതി വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം രഹസ്യമായി ആരംഭിച്ച പദ്ധതിയുടെ വിവരങ്ങൾ കഴിഞ്ഞ ആഴ്ചയാണ് അബുദാബി മീഡിയ ഓഫീസ് ആദ്യമായി പുറത്തുവിട്ടത്.അബുദാബി കിരീടാവകാശിയും അഡ്നോക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പദ്ധതി അതിവേഗത്തിലാണ് മുന്നേറുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
