
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലിസ് വകുപ്പിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പോലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പ്രധാന നേതാക്കളെ സ്ഥലംമാറ്റി ഡിജിപി പ്രത്യേക ഉത്തരവിറക്കി.സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒയായാണ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ ചുമതലയും ഇതോടൊപ്പം വരും. കഴിഞ്ഞ പത്ത് വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രശാന്ത് യൂണിഫോം ഡ്യൂട്ടികളിൽ നിന്ന് അകന്ന നിലയിലായിരുന്നു.അതേസമയം, ജനറൽ സെക്രട്ടറി ബിജുവിനെയും ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്. പോലിസ് അസോസിയേഷനിൽ ഇടത് അനുകൂല നിലപാടുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് പുതിയ നടപടി എന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.ഇന്ന് വൈകീട്ടോടെയാണ് സംസ്ഥാന പോലിസ് മേധാവി ഇരുവരുടെയും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്. പുതിയ സർക്കാരിന്റെ പോലിസ് വകുപ്പിലെ ആദ്യ പ്രധാന ഭരണനടപടികളിലൊന്നായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.
