
കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട Air India വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതോടെ സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ മണിക്കൂറുകളോളം വട്ടമിട്ട് പറന്നു. ആദ്യം വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നാണ് വിവരം.തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചെത്തിയ വിമാനം ആവശ്യമായ ഇന്ധനം ചെലവഴിച്ചശേഷം അടിയന്തര ലാൻഡിങ്ങിനായി തയ്യാറെടുക്കുകയായിരുന്നു. ഒടുവിൽ കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറക്കാൻ അധികൃതർക്ക് സാധിച്ചു.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
