
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി വാട്ടർ ബോട്ടിലിൽ വ്യാജമദ്യം (വാറ്റ് ചാരായം) എത്തിച്ച് സഹപാഠികൾക്ക് വിതരണം ചെയ്തതായി കണ്ടെത്തി. വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ അപ്രതീക്ഷിത ബാഗ് പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.ചോദ്യം ചെയ്യലിൽ, മറ്റൊരു സഹപാഠിയാണ് ചാരായം നൽകിയതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ കുട്ടിയുടെ വീട്ടിൽ രണ്ടാനച്ഛൻ വ്യാജമദ്യം വാറ്റുന്നതായും അത് സ്കൂളിലെ കുട്ടികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചതായും കണ്ടെത്തി.വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് നടത്തിയ റെയ്ഡിൽ കുട്ടിയുടെ വീടിന് സമീപമുള്ള തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 56 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 28 ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
