
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. കേരള മുനിസിപ്പാലിറ്റി നിയമം നിർദേശിക്കുന്ന മാതൃക പാലിക്കാതെയാണ് പ്രതിജ്ഞ ചെയ്തതെന്ന് കണ്ടെത്തിയ കോടതി, നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശം നൽകി.”ദൈവനാമത്തിൽ” അല്ലെങ്കിൽ “ദൃഢപ്രതിജ്ഞ” എന്ന രീതിയിലാണ് നിയമപ്രകാരം സത്യപ്രതിജ്ഞ നടത്തേണ്ടത്. എന്നാൽ വിവിധ ദേവതകളുടെയും ഭാരതാംബയുടെയും മറ്റ് വിശേഷണങ്ങളുടെയും പേരുകൾ ഉപയോഗിച്ച് പ്രതിജ്ഞ ചെയ്തതാണ് നിയമലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.സി.പി.എം നേതാവ് എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് നടപടി. സത്യവാചകത്തിൽ ഇല്ലാത്ത പേരുകൾ കൂട്ടിച്ചേർത്ത് നടത്തിയ പ്രതിജ്ഞയ്ക്ക് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.ഇതിനൊപ്പം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ വടക്കഞ്ചേരി പഞ്ചായത്തംഗത്തിന്റെ പ്രതിജ്ഞയും കോടതി റദ്ദാക്കി.അതേസമയം, കൗൺസിലർമാർ ഇതുവരെ നിർവഹിച്ച ഭരണപരമായ നടപടികളെ വിധി ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ കോർപറേഷന്റെ നിലവിലെ ഭരണസംവിധാനത്തിനോ മേയർ തിരഞ്ഞെടുപ്പിനോ ഉടൻ പ്രത്യാഘാതമുണ്ടാകില്ല.
